ന്യൂഡൽഹി: യുഎൻ രക്ഷാ സമിതിയിൽനിന്ന് ഇന്ത്യയെ എത്രനാൾ അകറ്റിനിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോൾ വരെയാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം പുറത്ത് നിര്‍ത്താനാകുമെന്നും മോദി ചോദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ മോദി അഭിസംബോധന ചെയ്തത്.
ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭാരമാകുകയും ചെയ്തില്ല. എപ്പോൾ വരെയാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്. ഇന്ത്യ യുഎൻ സമാധാന സംരക്ഷണ ദൗത്യങ്ങളിലേക്ക് സൈനികരെ അയച്ചിട്ടുണ്ട്. മാത്രമല്ല ഏറ്റവും കൂടുതൽ സൈനികരെ നഷ്ടപ്പെട്ടത് ഇന്ത്യക്കായിരുന്നു- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിൽ പരിഷ്കരണം ആവശ്യമാണ്. ഇതിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മഹാമാരിയുടെ സമയത്തു പോലും ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ 150 ലേറെ രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മിക്കുന്ന രാജ്യം എന്ന നിലയില്‍ ഒരു ഉറപ്പ് നല്കാന് ആഗ്രഹിക്കുകയാണ്- ഇന്ത്യയുടെ വാക്സിന് ഉത്പാദനവും വിതരണക്ഷമതയും ഈ അപകടസന്ധിയില്‍ മാനവികതയെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തും- മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ആദര്‍ശവും ഇന്ത്യയുടെ തത്വങ്ങളും സമാനമാണ്. യുഎൻ വേദികളിൽ പലതവണ പ്രതിധ്വനിച്ച വസുദേവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്നതാണ് അത്. ലോകത്തിന്റെ ഐശ്വര്യത്തെക്കുറിച്ചാണ് ഇന്ത്യ എല്ലായ്പ്പോഴും ചിന്തിക്കുന്നത്- മോദി പറഞ്ഞു.
ഇന്ത്യയെ എത്രനാൾ അകറ്റിനിർത്തും; യുഎൻ വേദിയിൽ മോദി
09:59 PM Sep 26, 2020 | Deepika.com