തിരുവനന്തപുരം: ഐടി വകുപ്പിലെ നിയമനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. സ്പേസ് പാർക്കിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയതു വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ഇലക്ട്രോണിക്സ്- ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങൾക്കും കരാർ കാലാവധി പുതുക്കുന്നതിനുമായി അഞ്ചംഗ ഉദ്യോഗസ്ഥതല നിരീക്ഷണ സമിതിയെ നിയോഗിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. വകുപ്പിനു കീഴിലെ ഓരോ പ്രോജക്ടിന്റെയും ആവശ്യകതയ്ക്കനുസരിച്ച് വേണ്ടിവരുന്ന ഭാവിനിയമനങ്ങൾ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.
ഇത്തരത്തിൽ നിയമിതരാവുന്നവരുടെ പ്രവർത്തനവും സമിതി വിലയിരുത്തും. ഓരോ സ്ഥാപനങ്ങൾക്കും പ്രത്യേകമായിരിക്കും പരിശോധന. അതതു സ്ഥാപനങ്ങളുടെ മേധാവികളാകും സമിതി കണ്വീനർമാർ.
ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സെക്രട്ടറിയാണ് സമിതി ചെയർമാൻ. ഇലക്ട്രോണിക്സ്- ഐടി വകുപ്പ് അഡിഷണൽ സെക്രട്ടറി അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം മേധാവി, ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.
വകുപ്പിന് കീഴിലെ എല്ലാ കരാർ ജീവനക്കാരുടെയും പ്രവർത്തനങ്ങൾ സമിതി നിശ്ചിത ഇടവേളകളിൽ വിലയിരുത്തും. സമിതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ കരാർ കാലാവധി നീട്ടി നൽകുകയുള്ളു. കരാർ ജീവനക്കാരുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഡയറക്ടർ ബോർഡ് തീരുമാനത്തിന്റെ കുറിപ്പു സഹിതം ബന്ധപ്പെട്ട സ്ഥാപന മേധാവി റിപ്പോർട്ട് സമർപ്പിക്കണം.
കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർ പുതുതായി നിയമനം നേടുന്ന സമയത്തും കാലാവധി നീട്ടുന്പോഴും ബന്ധപ്പെട്ട സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുന്നത് സ്ഥാപനമേധാവി ഉറപ്പാക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ സർക്കാർ അത് ഗൗരവമായെടുക്കുമെന്നു ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡിഷണൽ സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫിറുള്ളയുടെ ഉത്തരവിൽ പറയുന്നു.
ഐടി വകുപ്പിലെ കരാർ നിയമനങ്ങൾ ഇനി അഞ്ചംഗം സമിതി നിരീക്ഷിക്കും
07:40 PM Sep 25, 2020 | Deepika.com