ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്കിയ 20,000 കോടിരൂപയുടെ നികുതി തർക്ക കേസിൽ വോഡാഫോണിന് അനുകൂലവധി. ഹേഗിലെ അന്താരാഷ്ട്ര ആര്ബിട്രേഷന് ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്.
വോഡാഫോണിന്മേൽ ഇന്ത്യൻ സർക്കാർ നികുതി ചുമത്തുന്നത് ഇന്ത്യയും നെതർലൻഡും തമ്മിലുള്ള നിക്ഷേപ കരാറിന്റെ ലംഘനമാണെന്ന് ആർബിട്രേഷന് ട്രൈബ്യൂണൽ വിധിച്ചു. വോഡാഫോണില്‍നിന്ന് കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി (5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ വോഡാഫോണും ധനമന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007ല്‍ ഹച്ചിസണില്‍നിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോണ്‍ വാങ്ങിയതാണ് നികുതി തര്‍ക്കത്തിന് കാരണമായത്. 11 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് നടന്നത്.
ഇതുമായി ബന്ധപ്പെട്ട് 12,000 കോടി രൂപ നികുതിയായി അടയ്ക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം നികുതി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുള്‍പ്പടെയാണ് ഈതുക 20,000 കോടിയായി ഉയര്‍ന്നത്.
കേന്ദ്രത്തിനെതിരെ 20,000 കോടിയുടെ നികുതി തർക്കം; വോഡാഫോണിന് ലോക കോടതിയുടെ അനുകൂല വിധി
06:16 PM Sep 25, 2020 | Deepika.com