കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സിബിഐ കേസെടുത്തത്.
വിദേശ നാണയ വിനമയ ചട്ടപ്രകാരമാണ് കേസ്. ആരെയും പ്രതിചേര്‍ത്തിട്ടില്ല. കേസെടുത്തതിനു പിന്നാലെ സിബിഐ കൊച്ചിയിലും തൃശൂരിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ ഭവനങ്ങളിലും റെയ്ഡ് നടത്തി.
അനിൽ അക്കര എംഎല്‍എ കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 20 കോടി രൂപയുടെ പദ്ധതിയില്‍ ഒൻപത് കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.
വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. വിദേശത്തുനിന്നു വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിന് മേലാണ് പ്രാഥമികമായ അന്വേഷണം നടത്തുക.
ലൈഫ് മിഷന് പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക് എംഡി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന് ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി നല്‍കിയിരുന്നു. കൊച്ചിയില്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എഫ്ഐആറില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു.
റെഡ് ക്രസന്റ് ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നല്കിയപ്പോള് ഒരു കോടി രൂപ കമ്മീഷന് കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലൈഫ് മിഷന് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ലൈഫ് മിഷനിൽ ഒടുവിൽ സിബിഐ; കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു
07:52 PM Sep 25, 2020 | Deepika.com