കോട്ടയം: പാടിക്കഴിഞ്ഞതും പാടാനിരിക്കുന്നതുമായ ഗാനസാഗരങ്ങള് ബാക്കിയാക്കി എസ്പിബി എന്ന ഡോ. ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം യാത്രയായി. അസുഖക്കിടക്കയിലേക്ക് പോലും പുഞ്ചിരിച്ചുകൊണ്ടുപോയ അദ്ദേഹത്തെ ലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ക്കും തിരിച്ചുകൊണ്ടുവരാനായില്ല. സംഗീതത്തിലെ ഒരുയുഗം കൂടി ഇവിടെ അസ്തമിച്ചു.
വിശ്വഗായകനും വിശ്വമാനവനുമായിരുന്നു എസ്പിബി. 16 ഭാഷകളിലായി അമ്പതിനായിരത്തിലധികം ഗാനങ്ങള്‍-വിശ്വഗായകന്‍ എന്ന പേര് അതുകൊണ്ടുതന്നെ ഒരിക്കലും അതിശയോക്തിയല്ല. ഒപ്പം സഹജീവികളോടു കരുണയോടെ പെരുമാറിയിരുന്ന വിശ്വമാനവനുമായിരുന്നു അദ്ദേഹം. പേരെടുത്തു പറയാവുന്ന ഗാനങ്ങള്‍ ഏറെയുണ്ടെങ്കിലും ശങ്കരാഭരണത്തിലെ 'ശങ്കരാ...' എന്ന ഗാനം തന്നെയാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക.
സംഗീതത്തിലെ എന്‍ജിനീയര്‍...
പ്രധാനമായും തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് പാടിയതെങ്കിലും ഭാഷയിലുപരി ആ ശബ്ദ ഗാംഭീര്യവും മാധുര്യവും ലോകജനതയെ തന്നെ ആനന്ദാതിരേകത്തിലെത്തിച്ചിരുന്നു. ആലാപനത്തിന്റെ വൈവിധ്യമായിരുന്നു എസ്പിബിയെ മറ്റുഗായകരില് നിന്നും വേറിട്ടുനിര്‍ത്തിയിരുന്നത്-പാട്ടിന്റെ അര്‍ഥം ഗ്രഹിച്ച് അതിനനുസരിച്ചുള്ള ഭാവം നല്കി ആസ്വാദകരിലേക്കെത്തിക്കുന്ന രീതി. വോക്കല്‍ റേഞ്ച്, ശബ്ദത്തിന്റെ ആഴം, ആലാപനരീതി, ശബ്ദത്തിലുള്ള കണ്ട്രോള്-എന്നിവ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി.
ബാലസുബ്രഹ്മണ്യത്തെ എന്‍ജിനീയറാക്കാനായിരുന്നു അച്ഛന് എസ്.പി. സാംബമൂര്‍ത്തിയുടെ ആഗ്രഹം. ഹരികഥാ കലാകാരനായിരുന്ന അച്ഛനിലെ സംഗീതം കൊച്ചുബാലസുബ്രഹ്മണ്യത്തില് കുടിയേറിയിരുന്നു. ഹാര്‍മോണിയവും പുല്ലാങ്കുഴലും ചെറുപ്പത്തിലേ തന്നെ വായിച്ചിരുന്നു. അതുകൊണ്ടുകൂടിയാകും പിന്നീട് മനുഷ്യമനസുകളില്‍ ശബ്ദത്തിന്റെ വൈവിധ്യവും മാധുര്യവും എല്ലാം എത്തിച്ചുനല്‍കിയ സംഗീത എന്‍ജിനീയറാകാന്‍ അദ്ദേഹത്തിനായതും. 1964-ല്‍ മദ്രാസ് ബേസ് ആയ തെലുഗു കള്‍ച്ചറല്‍ ഓര്ഗനൈസേഷന് നടത്തിയ അമേച്വര്‍ ഗായകര്‍ക്കായുള്ള സംഗീത മത്സരത്തില്‍ ഒന്നാം നേടിയത് ജീവിതത്തിലെ വഴിത്തിരിവായി. അന്ന് വിധികര്‍ത്താവുമായിരുന്ന സംഗീതസംവിധായകന് എസ്.പി. കോദണ്ടപാണി തന്റെ സംഗീതഗ്രൂപ്പില് ചേര്‍ത്തു. പിന്നീട് സംഗീതരംഗത്തെ മുടിചൂടാമന്നന്മാരായ ഇളയരാജയ്ക്കും ഗംഗൈ അമരനുമൊക്കെയൊപ്പം ലളിതഗാന ട്രൂപ്പുമായി ഏറെ സഞ്ചരിച്ചു.
ഒരേദിവസം കൂടുതല്‍ പാട്ടുപാടിയ റിക്കാര്‍ഡും...
1966 ഡിസംബര്‍ 15നായിരുന്നു ആദ്യസിനിമാഗാനം ആലപിച്ചത്. ശ്രീശ്രീശ്രീ മര്യാദരമണ എന്ന തെലുഗു ചിത്രത്തില്‍ കോദണ്ഡപാണിയുടെ സംഗീതസംവിധാനത്തില്‍. ഇതിനു എട്ടുദിവസത്തിനു ശേഷം കന്നഡ ഭാഷയില്‍ നക്കരേ ആടെ സ്വര്‍ഗ എന്ന ചിത്രത്തിനു വേണ്ടി. എം.എസ്. വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍. എല്‍.ആര്. ഈശ്വരിക്കൊപ്പം ഡ്യൂവറ്റ് പാടിയാണ് തമിഴില്‍ തുടക്കം കുറിച്ചത്. പക്ഷേ ഈ ചിത്രം റിലീസായില്ല. പിന്നീട് പി. സുശീലയ്ക്കൊപ്പം ശാന്തിനിലയം(1969) എന്ന ചിത്രത്തില്‍ പാടി.
50വര്‍ഷത്തിലധികമായി സിനിമാ പിന്നണി ഗാനരംഗത്തുള്ള ഇദ്ദേഹം ഒരുദിവസം കൂടുതല്‍ പാട്ടുകള്‍ പാടിയ റിക്കാര്‍ഡിനും ഉടമയാണ്. 1981 ഫെബ്രുവരി എട്ടിന് ഉപേന്ദ്രകുമാര്‍ എന്ന കന്നഡ സംഗീതസംവിധായകനു വേണ്ടി ബംഗളൂരുവില്‍ വച്ച് 21 പാട്ടുകളാണ് രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമിടയ്ക്കുന്ന സമയത്തിനുള്ളില്‍ റിക്കാര്‍ഡ് ചെയ്തത്. 19 തമിഴ് ഗാനങ്ങളും 16 ഹിന്ദി ഗാനങ്ങളും ഒറ്റദിവസത്തില്‍ പാടിയ ചരിത്രവും എസ്പിബിക്ക് സ്വന്തം.
ലോകപ്രശസ്തനാക്കിയത് ശങ്കരാഭരണം...
1979-ല്‍ പുറത്തിറങ്ങിയ ശങ്കരാഭാരണം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങളാണ് എസ്പിബിയെ ലോകപ്രശസ്തനാക്കിയത്. കെ.വി. മഹാദേവനായിരുന്നു സംഗീതം. ശാസ്ത്രീയമായി പരിശീലനം കാര്യമായി നേടിയിട്ടില്ലാത്ത ഗായകനായിട്ടു കൂടി അതിലെ ഗാനങ്ങള്‍ വളരെ മനോഹരമായി തന്നെ അദ്ദേഹത്തിന് അവതരിപ്പിക്കാനായി. ആദ്യദേശീയ സിനിമാ ഗാനാലാപനപുരസ്കാരം ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് കരഗതമായി. ഓംകാര നാദാനു എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു പുരസ്കാരം. 81-ല്‍ ഏക് ദൂജെ കേലിയെ എന്ന ഹിന്ദി ചിത്രത്തിലെ പാട്ടിനും ദേശീയ പുരസ്കാരം ലഭിച്ചു. തേരെമേരെ ബീച് മേം...എന്ന ഗാനമായിരുന്നു പുരസ്കാരാര്‍ഹമായത്. 83ല്‍ സാഗരസംഗമത്തിലെ വേദം അനുവാനുവു എന്ന തെലുഗു ഗാനത്തിലൂടെ വീണ്ടും ദേശീയപുരസ്കാരം. 88ല്‍ രുദ്രവീണ എന്ന തെലുഗുചിത്രത്തിലെ ചെപ്പാളനി ഉണ്ടി എന്ന ഗാനത്തിന് പുരസ്കാരം.
95-ല്‍ ഗണയോഗി പഞ്ചാക്ഷരി ഗവയി എന്ന കന്നഡ ചിത്രത്തിലെ ഉമണ്ടുഖുമണ്ഡു എന്ന ഗാനത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. 96-ല്‍ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലെ തങ്കത്താമരൈ... എന്നഗാനത്തിനും ദേശീയ പുരസ്കാരം. തെലുഗു, ഹിന്ദി, കന്നഡ, തമിഴ് എന്നിങ്ങനെ നാലുഭാഷകളിലായി ആറു ദേശീയ പുരസ്കാരം നേടിയെന്നതും ചരിത്രം. ഹിന്ദിയില്‍ മേനെ പ്യാര് കിയാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തിനേടി. പ്രത്യേകിച്ച് ദില്‍ ദീവാന...(89ല്‍ ഫിലിം ഫെയര്‍ പുരസ്കാരം), സല്മാന്ഖാന് ചിത്രങ്ങളിലെ പ്രേമാര്‍ദ്രമായ ഗാനങ്ങള്‍ എസ്പിബിയുടെതായി ഏറെ പുറത്തുവന്നു ഹം ആപ്കെ ഹേ കോന്‍ എന്ന ചിത്രത്തിലെ ദീദി തേരെ ദേവര്‍ ദിവാന ഏറെ പ്രശംസ പിടിച്ചുപറ്റി.
മലയാളത്തിലേക്കെത്തിച്ചത് ദേവരാജന്‍ മാസ്റ്റര്‍...
1969-ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിലൂടെ ദേവരാജന്‍ മാസ്റ്ററാണ് മലയാളത്തിലേക്ക് എസ്പിബിയെ കൊണ്ടുവന്നത്. ഈ കടലും മറുകടലും... എന്ന അതിമനോഹര മെലഡി പ്രേക്ഷകമനസില്‍ ഇടംനേടി. പിന്നീട് ആര്.കെ. ശേഖറിനും (എ.ആര്. റഹ്മാന്റെ പിതാവ്) കെ. രാഘവന് മാസ്റ്റര്‍ക്കും വേണ്ടി പാടി. ചെറിയ ഇടവേളയ്ക്കു ശേഷം 77-ല്‍ വീണ്ടും തിരിച്ചെത്തി. മലയാളത്തില്‍ കൂടുതല്‍ ഫാസ്റ്റ്നമ്പറുകളായിരുന്നു. റാംജിറാവു സ്പീക്കിംഗിലെ കളിക്കളം ഇതു കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണമെയ്യും, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ഡാര്‍ലിംഗ് ഡാര്‍ലിംഗ്..., സിഐഡി മൂസയിലെ മേനെ പ്യാര് കിയാ തുടങ്ങി ചടുലമായ പാട്ടുകള്‍ കൊണ്ട് എസ് പി ബി മലയാളി മനസിലും നൃത്തം ചവിട്ടി. നിരവധി മെലഡികളും ആ കണ്ഠത്തില് നിന്നും ഒഴുകിയെത്തിയിരുന്നു. ഓ പ്രിയേ..പ്രിയേ.., താരാപഥം ചേതോഹരം തുടങ്ങിയവ അവയില്‍ ചിലതാണ്. 2018-ല്‍ കിണര്‍ എന്ന ചിത്രത്തിനായി എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാസ്വാമി എന്ന ഗാനമാണ് അവസാനമായി മലയാളത്തില്‍ പാടിയത്.
ശരീരം കൊണ്ടും ശാരീരം കൊണ്ടും പതിനായിരങ്ങളുടെ കണ്ണീരൊപ്പി...
പതിനായിരങ്ങളുടെ കണ്ണീര് ശരീരം കൊണ്ടും ശാരീരം കൊണ്ടും ഒപ്പിയെടുത്തയാള്‍, വാക്കിലും നോക്കിലും പ്രവൃത്തിയിലും എങ്ങനെ ഹംപിള്‍ ആകാമെന്നതിന്റെ ഉത്തമോദാഹരണം, എത്ര ഉയരങ്ങളിലെത്തിയാലും പിന്നിട്ട വഴി മറക്കാത്ത വ്യക്തിത്വം- ഇവയ്ക്കെല്ലാം ഏറ്റവും നല്ല ഉദാഹരണമാണ് എസ്പിബി. വളരും തോറും വിനീതനായി കൊണ്ടിരുന്ന വ്യക്തി. വേദികളില്‍ അദ്ദേഹത്തിന്റെ സ്നേഹാശിസുകള് സഹഗായകരും ഗാനമേളകളുടെ പിന്നണി പ്രവര്‍ത്തകരും ഏറെ അനുഭവിച്ചിരുന്നു. തന്നോടൊപ്പം പാടുന്ന മികച്ച ഗായകരെ വേദിയില്‍ വച്ചുതന്നെ അഭിനന്ദിക്കാന്‍ അദ്ദേഹം ഒരിക്കലും പിശുക്കു കാണിച്ചിരുന്നില്ല.
ഗായികയും അഭിനേത്രിയുമായ മനീഷ, പിന്നണിഗായിക റീനമുരളി, ഗായകന് പാര്ഥന് എന്നിവരൊക്കെ ആ സ്നേഹം അനുഭവിച്ചറിഞ്ഞവരാണ്. തൃശൂരില്‍ നടന്ന രണ്ടു വ്യത്യസ്ത പരിപാടികളിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. 2018 ജൂലൈയില്‍ നടന്ന പരിപാടിയില്‍ ആയിരം നിലവേ വാ... എന്ന ഗാനം ആലപിച്ച ശേഷം റീനയോട് യാരമ്മ നീ.. എന്റെ മകളേ, സഹോദരി, അമ്മാ എന്നൊക്കെ പറഞ്ഞു തൊഴുതതും മറ്റൊരു പരിപാടിയില്‍ താരാപഥം എന്ന ഗാനത്തിനു ശേഷവും മലരേ മൗനമാ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചതിനു ശേഷവും അഭിനന്ദിച്ചതും എല്ലാം...
തൃശൂരില്‍ നടന്ന ചേതനയുടെ സംഗീത പരിപാടിയില്‍ കോറസ് പാടാന്‍ പിന്നണിയിലുണ്ടായിരുന്ന ഗായകന് പാര്ഥനെ മുന്നിലേക്കു വിളിച്ചു നിര്‍ത്തിയതും മലരേ മൗനമാ എന്ന ഗാനലാപനത്തിനിടെ വരികള്‍ക്കനുസരിച്ച് ഒപ്പം പാടിയിരുന്ന ഗായിക മനീഷയെ ആശ്ലേഷിച്ചതും പാട്ടിനു ശേഷം സന്തോഷാധിക്യത്താല്‍ കരഞ്ഞ അവരെ ആശ്വസിപ്പിച്ചതും ഏറെ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു...
ഒരുതവണപരിചയപ്പെട്ടവരെ ഓര്‍ത്തിരിക്കുന്നതും അദ്ദേഹത്തിന്റെ ഗുണങ്ങളില്‍ ഒന്നാണ്. ആര്‍ട്ടിസ്റ്റുകളെ സാര്‍ എന്നുവിളിച്ചേ അഭിസംബോധന ചെയ്യുമായിരുന്നുള്ളൂവെന്ന് അവരുടെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ വിശ്വമാനവന്‍ എന്ന പേരിനും ഇദ്ദേഹം യോജിക്കും.
ആലാപനത്തിനൊപ്പം അഭിനയവും ഡബ്ബിംഗും
ആലാപനത്തിനൊപ്പം അഭിനയവും ഡബ്ബിംഗും ചെയ്തിരുന്ന അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു എസ്പിബി എണ്‍പതോളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്- അതിഥി വേഷമടക്കം തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍. ടിവി സീരിയലുകളിലും മ്യൂസിക് ഷോകളിലും കാമറയ്ക്കു മുന്നിലെത്തി. ഒപ്പം ഡബ്ബിംഗും. കമലാഹാസനു വേണ്ടി തെലുഗു ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുള്ള എസ്പിബി മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനു വേണ്ടിയും ശബ്ദം നല്കി. മണ്ണില്‍ ഇന്ത കാതാലെന്ട്രി...എന്ന ഗാനത്തിലടക്കം അദ്ദേഹത്തിന്റെ പാട്ടിലുപരി അഭിനയ വൈദഗ്ധ്യവും ജനമനസില്‍ കുടിയേറി.
കമലാഹാസനെ കൂടാതെ രജനീകാന്തിനും സല്മന് ഖാനും ഭാഗ്യരാജിനും മോഹനും വിഷ്ണുവര്‍ധനും അനില്‍കപൂറിനും അര്ജുന് സര്ജയ്ക്കും ഗിരീഷ് കര്‍ണാടിനും ജെമിനി ഗണേശനും നാഗേഷിനും കാര്‍ത്തിക്കിനും രഘുവരനും വിനോദ്കുമാറിനും നന്ദമൂരി ബാലകൃഷ്ണയ്ക്കും ഒക്കെ വേണ്ടി ശബ്ദം നല്കി. കമലിന്റെ ദശാവതാരം എന്ന ചിത്രത്തില്‍ ഏഴു കാരക്ടറുകള്‍ക്ക് (പെണ്കാരക്ടറിനടക്കം) ശബ്ദം നല്‍കിയിരുന്നു. ഗാന്ധി സിനിമയിലെ തെലുഗു വേര്‍ഷനില്‍ ബെന്‍ കിംഗ്സ്ലിക്കു വേണ്ടിയും ഡബ് ചെയ്തു. മോഹന്‍ലാലിന്റെ തമിഴ് ചിത്രം ഇരുവരിന്റെ തെലുഗുവേര്ഷന് ഇഡ്ഡാരുവില് മോഹന്‍ലാലിനു ശബ്ദം നല്കിയതും ഹരികൃഷ്ണന്സിന്റെ തമിഴ് വേര്‍ഷനിലും മോഹന്‍ലാലിനു ശബ്ദം നല്കിയതും എസ്പിബിയാണ്.
ആലാപനത്തിനൊപ്പം അഭിനയത്തിനും ഡബ്ബിംഗിനും പുരസ്കാരം ഇദ്ദേഹത്തിനു നേടാനായി. തെലുഗു സര്‍ക്കാരിന്റെ മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്റ് പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പിന്നണിഗായകന്‍, മ്യൂസിക് ഡയറക്ടര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നീ നിലകളില്‍ ആന്ധ്രാ സര്‍ക്കാരിന്റെ നന്ദിപുരസ്കാരം 25 തവണയാണ് ഇദ്ദേഹത്തിനു ലഭിച്ചത്.
എസ്.പി. ബാലസുബ്രഹ്മണ്യം(74-ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം.(തെലുഗു ബ്രാഹ്മിണ്‍)
*ജനനം: 1946 ജൂണ്‍ 4 ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ കൊണ്ടംപേട്ടയില്
*അച്ഛന്എസ്.പി. സാംബമൂര്‍ത്തി (ഹരികഥാകലാകാരന്)
*അമ്മ-ശകുന്തളാമ്മ
*രണ്ടുസഹോദരന്മാരും അഞ്ചുസഹോദരികളും. ഒരാള്‍ എസ്.പി. ഷൈലജ ഗായികയും അഭിനേത്രിയും.
ഭാര്യ: സാവിത്രി ബാലസുബ്രഹ്മണ്യം
മക്കള്‍: എസ്.പി. ചരണ്‍, പല്ലവി ബാലസുബ്രഹ്മണ്യം
അംഗീകാരങ്ങൾ
മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം ആറുതവണ(തമിഴ്,തെലുഗു,കന്നഡ,ഹിന്ദി ഭാഷകളില്‍), ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ തെലുഗുസിനിമയിലെ നന്ദിപുരസ്കാരം 25 തവണ(പിന്നണിഗായകന്‍, മ്യൂസിക് ഡയറക്ടര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍). കര്‍ണാടക(3), തമിഴ്നാട് (4)സംസ്ഥാന പുരസ്കാരങ്ങള്‍, ഫിലിം ഫെയര്‍ പുരസ്കാരം, ആറ് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്, എന്‍ടിആര്‍ ദേശീയ പുരസ്കാരം, പദ്മശ്രീയും(2001) പദ്മഭൂഷണും(2011). ലതാമങ്കേഷ്കര്‍ പുരസ്കാരം, സംഗീതഗംഗ പുരസ്കാരം, ഫിലിം ഫാന്‍സ് അസോസിയേഷന് പുരക്സാരം, കലാപ്രദര്ശിനി ഗണ്ഡശാല പുരസ്കാരം കര്‍ണാടക രാജ്യോത്സാഹ പുരസ്കാരം, തമിഴ്നാട്സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം.
ഓണററി ഡോക്ടറേറ്റ്-പൊട്ടി ശ്രീരാമുലു തെലുഗു യൂണിവേഴ്സിറ്റി, ആന്ധ്ര യൂണിവേഴ്സിറ്റി, ജെഎന്‍ടിയു അനന്തപൂര്‍, ഇന്റർനാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി, ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റി.
വി.എസ്. ഉമേഷ്
പിന്നിട്ട വഴി മറക്കാത്ത വ്യക്തിത്വം; വളരും തോറും വിനീതനായ എസ്പിബി
03:56 PM Sep 25, 2020 | Deepika.com