ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്.
നവംബർ 10നാണ് വോട്ടെണ്ണൽ. ഒക്ടോബർ ഒന്നിന് ആദ്യഘട്ടം വിജ്ഞാപനം പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതിയ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടു സീറ്റാണ് പട്ടിക വര്‍ഗത്തിനു നീക്കിവച്ചിട്ടുള്ളത്.
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ടാണ്. ക്വാറന്റൈനിലുള്ളവർക്കും കോവിഡ് രോഗമുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നക്സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കണം പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് അറോറ പറഞ്ഞു.
പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കര്‍ശനമായി നിരീക്ഷിക്കും. ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ബിഹാർ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നവംബർ പത്തിന് വോട്ടെണ്ണൽ
01:37 PM Sep 25, 2020 | Deepika.com