ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രാഹുല്‍ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ഓള് ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള് ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന് എന്നീ കര്‍ഷക സംഘടനകളാണ് ഇന്ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമേ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി റെയില്‍വേ ട്രാക്കിലും റോഡിലും ഇറങ്ങി. പലയിടത്തും ട്രെയിന്‍ സര്‍വീസ് തടഞ്ഞതിനാല്‍ 20 ട്രെയിനുകള്‍ റദ്ദാക്കി.
സിഐടിയു, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ ഉള്‍പ്പെടെയുള്ള വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘടര്ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസവും തുടരുകയാണ്.
കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കുമെന്ന് രാഹുൽ ഗാന്ധി
12:20 PM Sep 25, 2020 | Deepika.com