തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ വലിയ പ്രതിസന്ധിക്കു നടുവിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹം നല്കിയ സഹകരണം ഭക്ഷ്യോത്പാദന-വിതരണ മേഖലകളിലെ തുടര്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചത്. ആദ്യ രണ്ടു ഘട്ടങ്ങളിലും ജനങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു. ദുരിതം തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലു മാസത്തേക്കു കൂടി ഭക്ഷ്യ കിറ്റ് നല്‍കുന്നത്.
ഭക്ഷ്യ ക്ഷാമം തടയുന്നതിന് ഭക്ഷ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷമിടുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തില്‍ പുരോഗതി കൈവരിക്കാനായിട്ടുണ്ട്.
അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന തലത്തിലേക്ക് കേരളം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിക്കു നടുവിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി
03:20 AM Sep 25, 2020 | Deepika.com