കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനു ശേഷം എൻഐഎ വിട്ടയച്ചു. ഒമ്പതുമണിക്കൂര്‍ ചോദ്യംചെയ്തശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ഇതു മൂന്നാം തവണയാണു ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം മറ്റു നടപടികൾ സ്വീകരിക്കും. കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അതിനു മുമ്പു സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ശിവശങ്കറോടു ചോദിച്ചത്.
പ്രധാനമായും ഡിജിറ്റല്‍ രേഖകളുടെ വെളിച്ചത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറും സ്വപ്നസുരേഷും തമ്മിലുള്ള വിദേശയാത്രകളെക്കുറിച്ചും മറ്റും ചോദ്യമുയർന്നു. ഇരുവരും നേരത്തെ നല്കിയ മൊഴികളും ഡിജിറ്റല്‍ രേഖകളും തമ്മില്‍ ചേരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 11 നാണ് എന്‍ഐഎ ആവശ്യപ്പെട്ടതനുസരിച്ചു ശിവശങ്കര്‍ കടവന്ത്ര ഗിരിനഗറിലുള്ള ഓഫീസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്നയെയും ഓഫീസിലെത്തിച്ചു.
ജൂലൈ 23നു തിരുവനന്തപുരത്തു പോലീസ് ക്ലബില്‍ അഞ്ചു മണിക്കൂറും കൊച്ചിയില്‍ 27നും 28നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി പത്തൊന്‍പതര മണിക്കൂറുമാണ് എന്‍ഐഎ നേരത്തെ ശിവശങ്കറെ ചോദ്യം ചെയ്തത്.
ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യൽ; ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു
10:24 PM Sep 24, 2020 | Deepika.com