അബുദാബി: വിരാട് കോഹ്ലി കൈയയച്ച് സഹായിച്ചതോടെ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ സീസണിലെ ആദ്യ സെഞ്ചുറി കുറിച്ചു. ഏഴ് സിക്സറുകളും 14 ബൗണ്ടറികളുമായാണ് രാഹുലിന്റെ തകർപ്പൻ പ്രകടനം. 62 പന്തിൽനിന്നാണ് രാഹുൽ സെഞ്ചുറി നേടിയത്.
മെല്ലെത്തുടങ്ങി കത്തിക്കയറുന്ന മാലപ്പടക്കംപോലെയായിരുന്നു രാഹുൽ ഇന്നിംഗ്സ്. സെഞ്ചുറിക്കു ശേഷം നേരിട്ട ഏഴു പന്തിൽ 32 റൺസ് ആണ് പഞ്ചാബ് ക്യാപ്റ്റൻ അടിച്ചെടുത്തത്. സ്കോർ 83 ലും 89 ലും നിൽക്കെ രാഹുലിനെ വിരാട് കോഹ്ലി കൈവിട്ടു. പിന്നീട് രാഹുലിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 132 റൺസ് നേടിയ രാഹുൽ പുറത്താകാതെ നിന്നു. ഐപിഎലിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ ആണ് രാഹുൽ നേടിയത്.
രാഹുലിന്റെ കരുത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബ് 207 റൺസ് വിജയലക്ഷ്യം കുറിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 206 റൺസ് എടുത്തത്. മായങ്ക് അഗർവാളും (26), പൂരാനും (17), മാക്സ്വെല്ലും (അഞ്ച്) പുറത്തായി. മലയാളി താരം കരുൺ നായരെ കൂട്ടുപിടിച്ചാണ് രാഹുൽ അവസാന ഓവറുകളിൽ കത്തിക്കയറിയത്. എട്ട് പന്തിൽ രണ്ട് ബൗണ്ടറികൾ ഉൾപ്പെടെ 15 റൺസ് നേടിയ കരുൺ പുറത്താകാതെ നിന്നു.
കോഹ്ലി കൈയയച്ച് സഹായിച്ചു; ഇടിവെട്ട് സെഞ്ചുറിയുമായി കെ.എൽ രാഹുൽ
10:15 PM Sep 24, 2020 | Deepika.com