ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.
സുരേഷ് അംഗഡിയുടെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ് ട്വീറ്റ് ചെയ്തു. ഒരു നല്ല നേതാവായ അംഗഡി സ്വന്തം മണ്ഡലമായ ബെലഗാവിലെ ജനങ്ങൾക്കായി അശ്രാന്തമായി പ്രവൃത്തിച്ചുവെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനമായി പരിശ്രമിച്ച അസാധാരണമായ ഒരു വ്യക്തിയായിരുന്നു അംഗഡിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അംഗഡി മികച്ച എംപിയും പ്രഭാവമുള്ള മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ചു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഡൽഹി എയിംസിലായിരുന്നു അന്ത്യം. കർണാടകയിലെ ബെലഗാവിയിൽനിന്നുള്ള ലോക്സഭാംഗമാണ് അദ്ദേഹം.
രണ്ടാഴ്ച മുന്പായിരുന്നു മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
2004 മുതൽ തുടർച്ചയായി നാലു തെരഞ്ഞെടുപ്പുകളിൽ സുരേഷ് അംഗഡി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ആദ്യ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗഡി. ആറ് എംഎൽഎമാരും മൂന്നു എംപിമാരും കോവിഡ് ബാധിച്ചു മരിച്ചു.
സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
04:10 AM Sep 24, 2020 | Deepika.com