അബുദാബി: ഹിറ്റ്മാൻ രോഹിത് ശർമ നിറഞ്ഞാടിയ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. കോൽക്കത്തയെ മുംബൈ 49 റൺസിന് പരാജയപ്പെടുത്തി.
നായകൻ രോഹിത് ശർമയുടെ (54 പന്തിൽ 80) കരുത്തിൽ മുംബൈ കുറിച്ച 196 റണ്‍സ് ലക്ഷ്യം കോൽക്കത്തയ്ക്ക് മറികടക്കാനായില്ല. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടപ്പെടുത്തിയ കോൽക്കത്ത 146 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. വാലറ്റത്ത് ആഞ്ഞടിച്ച പാറ്റ് കമ്മിൻസും (33) നായകൻ ദിനേഷ് കാർത്തിക്കും (30) നിതീഷ് റാണയും (24) മാത്രമാണ് കോൽക്കത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 195 റണ്‍സ് നേടിയത്. 54 പന്ത് നേരിട്ട രോഹിത് മൂന്ന് ഫോറും ആറ് സിക്സിന്റെയും അകമ്പടിയോടെ 80 റണ്‍സ് സ്വന്തമാക്കി. രണ്ടാം ഓവറിൽ ഓപ്പണർ ക്വിന്റണ്‍ ഡി കോക്കിനെ (ഒരു റണ്‍) നഷ്ടപ്പെട്ടശേഷമായിരുന്നു ക്യാപ്റ്റന്റെ തോളിലേറി മുംബൈയുടെ കുതിപ്പ്.
ഐപിഎലിൽ രോഹിതിന്റെ 37-ാം അർധസെഞ്ചുറിയാണ്. ടോസ് നേടിയ കോൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും രോഹിതും കെട്ടിപ്പടുത്ത 90 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയുടെ ഇന്നിംഗ്സിന്റെ നട്ടെല്ല്. 28 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം സൂര്യകുമാർ 47 റണ്‍സ് എടുത്തു.
ഇവരുടെ കൂട്ടുകെട്ട് 10.5-ാം ഓവറിൽ തകരുമ്പോൾ മുംബൈയുടെ സ്കോർ 98ൽ എത്തിയിരുന്നു. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ സൂര്യകുമാർ റണ്ണൗട്ടായി. നാലാം നമ്പറായെത്തിയ സൗരഭ് തിവാരി 13 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 21 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) ആദ്യം പരുങ്ങിയെങ്കിലും പിന്നീട് തകർത്തടിച്ചു.
എന്നാൽ, നിർഭാഗ്യം വിനയായി. ആ്രന്ദേ റസലിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായാണ് ഹാർദിക് മടങ്ങിയത്. കിറോണ്‍ പൊള്ളാർഡ് (ഏഴ് പന്തിൽ 13), കൃണാൽ പാണ്ഡ്യ (മൂന്ന് പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെനിന്നു. സുനിൽ നരെയ്ൻ എറിഞ്ഞ 16-ാം ഓവറിൽ മുംബൈക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. ഓവറിലെ നാല് പന്ത് നേരിട്ട ഹാർദിക്കിന് സ്കോർ ചെയ്യാൻ സാധിച്ചില്ല. എന്നാൽ, അവസാന നാല് ഓവറിൽ 47 റണ്‍സ് അടിച്ചെടുത്ത് മുംബൈ 195ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
196 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നൈറ്റ് റൈഡേഴ്സ് ആദ്യ ഓവറിൽതന്നെ പ്രതിരോധത്തിലായി. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവർ മെയ്ഡൻ. ജയിംസ് പാറ്റിൻസണ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സ് ഉൾപ്പെടെ എട്ട് റണ്‍സ് നേടാൻ സാധിച്ചെങ്കിലും സ്കോർ 14ൽ നിൽക്കുമ്പോൾ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (ഏഴ്) നഷ്ടപ്പെട്ടു.
ഓപ്പണിംഗിനിറങ്ങിയ സുനിൽ നരെയ്നും (ഒന്‍പത്) പിന്നാലെ മടങ്ങിയതോടെ 4.5 ഓവറിൽ രണ്ടിന് 25 എന്ന നിലയിലായി. പിന്നീട് കാർത്തിക്കും റാണയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ബുംമ്ര, ബോൾട്ട്, ചാഹർ, പാറ്റിൻസൺ എന്നിവരാണ് കോൽക്കത്തയുടെ നടുവൊടിച്ചത്.
രോഹിത് വീണ്ടും ഹിറ്റോടു ഹിറ്റ്...! മുംബൈയ്ക്ക് തകർപ്പൻ ജയം
11:50 PM Sep 23, 2020 | Deepika.com