ബെയ്ജിംഗ്: ചൈനയിൽ പ്രസിഡന്റ് ഷി ജിൻപിംഗിനെ വിമർശിച്ച വ്യവസായിക്ക് 18 വർഷം തടവ്. റെൻ ഷിക്യാംഗ് എന്ന വ്യവസായിക്കാണ് അഴിമതിക്കേസിൽ തടവും പിഴയും വിധിച്ചത്. റെൻ 50 ദശലക്ഷം യുവാൻ പൊതുപണം കൊള്ളയടിച്ചെന്നും 1.24 ദശലക്ഷം യുവാൻ കൈക്കൂലി വാങ്ങിയെന്നും ബെയ്ജിംഗിലെ രണ്ടാം നന്പർ പീപ്പിൾസ് കോടതി വ്യക്തമാക്കി.
റെൻ എല്ലാ കുറ്റവും സമ്മതിക്കുകയും ചെയ്തു. അതിനാൽ വിധിക്കെതിരെ അപ്പീൽ നൽകാൻ അവകാശമില്ലെന്ന് അറിയിച്ച കോടതി 4.2 ദശലക്ഷം യുവാൻ പിഴയും വിധിച്ചു. അതേസമയം, എതിരാളികളെ നിശബ്ദരാക്കാൻ പ്രസിഡന്റ് അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് റെനിന്റെ അനുകൂലികൾ ആരോപിച്ചു.
കോവിഡ് വ്യാപനത്തിനുപിന്നാലെയാണ് 69കാരനായ റെൻ പ്രസിഡന്റിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്. കോവിഡിനെ നേരിടുന്നതിൽ ജിൻപിംഗ് പരാജയപ്പെട്ടു, പ്രസിഡന്റ് വെറുമൊരു കോമാളിയാണ് എന്നിങ്ങനെയായിരുന്നു റെൻ ഷിക്യാംഗിന്റെ വിമർശനം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ വിമർശിച്ച വ്യവസായിക്ക് അഴിമതിക്കേസിൽ 18 വർഷം തടവ്
01:19 AM Sep 23, 2020 | Deepika.com