തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ പുകമറ സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു ശ്രമം. അതിനു ദേശീയ ഏജൻസികളെ ഉപയോഗിക്കുകയാണ്. അതിലേറ്റവും കൂടുതൽ അനുഭവിച്ചതു കോണ്ഗ്രസ് പാർട്ടിയാണ്. ആ കോണ്ഗ്രസ് പാർട്ടിയാണു കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ വേണ്ടി ബിജെപിയോടൊപ്പം കൂട്ടുചേർന്ന് ശ്രമം നടത്തുന്നത്. ഇതിൽ രാഷ്ട്രീയമില്ലെന്നു പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാമെന്നും കാനം ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാഴ്സൽ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തില്ല. ഒരു ദേശീയ ഏജൻസിക്ക് എത്ര മന്ത്രിമാരെ വേണേലും ചോദ്യം ചെയ്യാലോ? 19 മന്ത്രിമാരേയും ചോദ്യം ചെയ്താൽ സർക്കാർ താഴെ വീഴില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷസമരത്തെ ഖുറാൻ വിരുദ്ധസമരമെന്ന് സിപിഎം ആക്ഷേപിച്ചിട്ടില്ല. മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണത്. ഖുറാൻ കൊണ്ടുവരുന്നത് ഇത്രവലിയ കുഴപ്പമാണോ എന്നാണ് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ ചോദിച്ചതെന്നും കാനം പറഞ്ഞു.
"ചോദ്യം ചെയ്തതിന്റെ പേരിൽ ജലീൽ രാജിവയ്ക്കേണ്ട’; പരസ്യമായി പിന്തുണച്ച് കാനം
05:26 PM Sep 21, 2020 | Deepika.com