തൃശൂർ: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് വീട്ടമ്മമാർ ചേർന്നെടുത്ത ടിക്കറ്റിന്. ആറ് രണ്ടാം സമ്മാനങ്ങളിൽ ഒന്നാണ് ഇവർക്ക് ലഭിച്ചത്.
കൊടകര ആനത്തടത്തെ കൂട്ടുകാരികളായ ട്രീസ, ഓമന, സിന്ധു, ദുർഗ, രതി, അനിത എന്നിവർ ചേർന്ന് എടുത്ത TD 764733 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്.
ആറ് പേർ ചേർന്ന് 100 രൂപ വീതം മുടക്കി രണ്ടു ടിക്കറ്റുകളാണ് അയൽവാസികളും സുഹൃത്തുക്കളുമായി ഇവർ എടുത്തത്. ഓമനയുടെ മകൻ ശ്രീജിത്തിനോട് ടിക്കറ്റ് വാങ്ങിയത്. അപ്രതീക്ഷിത സമ്മാന ലബ്ധിയുടെ സന്തോഷത്തിലാണ് വീട്ടമ്മമാർ.
ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ കടവന്ത്രയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനാണ് ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ബോർഡ് ജീവനക്കാരനാണ്.
രണ്ടാഴ്ച മുമ്പാണ് കടവന്ത്രയില്‍ ലോട്ടറി വില്പന നടത്തുന്ന ഏജന്റായ അളകര്‍ സാമിയില്നിന്നു അനന്തു ടിക്കറ്റ് വാങ്ങിയത്. TB 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
തനിക്ക് ഭാഗ്യം വന്ന കാര്യം അനന്തു വൈകിയാണ് അറിഞ്ഞത്. നറുക്കെടുപ്പ് ഞായറാഴ്ചയാണെന്ന് അറിയാമായിരുന്നെങ്കിലും വൈകുന്നേരം അഞ്ചരയോടെ ഫലം നോക്കിയപ്പോഴാണ് സന്തോഷവാർത്തയറിഞ്ഞത്.
ഓണം ബംപർ രണ്ടാം സമ്മാനം ആറ് വീട്ടമ്മമാർക്ക്
02:48 PM Sep 21, 2020 | Deepika.com