മലയാറ്റൂർ: മലയാറ്റൂർ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ പാറമട ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
ഉടമകളെ വിളിപ്പിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഫോടനത്തെക്കുറിച്ച് തഹസീല്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
മലയാറ്റൂരിന് സമീപം ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിൽ തിങ്കളാഴ്ച പുലർച്ചെ 3.30നാണ് അപകടം നടന്നത്. പാറമടക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. ഇവിടെ ജോലിയ്ക്കായി എത്തിയ തൊഴിലാളികളായ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (38), കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34) എന്നിവരാണ് മരിച്ചത്.
പാറമടയിലെ ജീവനക്കാരായിരുന്ന ഇരുവരും ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു. തുടര്‍ന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
തൊഴിലാളികൾക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി നിർമിച്ചതായിരുന്നു ഈ കെട്ടിടം. പാറമടയോട് ചേർന്ന് 50 മീറ്റർ അടുത്ത് റബർ തോട്ടത്തി ലായിരുന്നു ഇത്. സ്ഫോടനത്തിൽ ഈ കെട്ടിടം പൂർണമായും തകർന്നു.
മലയാറ്റൂർ സ്ഫോടനം; പാറമട ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ നരഹത്യക്ക് കേസ്
12:43 PM Sep 21, 2020 | Deepika.com