ന്യൂഡൽഹി: ആഭ്യന്തര വിമാനക്കമ്പനികൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഎഐ) നൽകാനുള്ള കുടിശിക ഇരട്ടിയായി. ലോക്ക്ഡൗണിനു ശേഷം ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലയളിവിൽ നൽകേണ്ടിയിരുന്ന തുകയാണ് കുടിശിക വരുത്തിയിരിക്കുന്നത്.
വിമാനം പറത്തുന്നതിനും ലാൻഡിംഗിനും പാർക്കിംഗിനും മറ്റുമായി എഎഐക്ക് നൽകേണ്ട തുകയാണ് കമ്പനികൾ കുടിശിക വരുത്തിയിരിക്കുന്നത്. എയർ ഇന്ത്യയാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളത്. ലോക്ക്ഡൗൺ കാലയളവിൽ ദേശീയ വിമാനക്കമ്പനിയുടെ കുടിശിക 2.75 ശതമാനം ഉയർന്ന് 2,258.27 കോടി രൂപയായി.
ഇന്ത്യയിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ, വിസ്താര എന്നിങ്ങനെ ആറ് പ്രധാന ആഭ്യന്തര വിമാനക്കമ്പനികളാണുള്ളത്. ഈ കമ്പനികൾ ഓഗസ്റ്റ് ഒന്നിന് ആകെ 2562.04 കോടി രൂപയാണ് എഎഐക്ക് നൽകാനുള്ളത്. ഇത് ഫെബ്രുവരി ഒന്നിനേക്കാൾ 10 ശതമാനം കൂടുതലാണ്.
ഫെബ്രുവരി ഒന്നിന് ഇൻഡിഗോയുടെ കുടിശിക 41.62 കോടി രൂപയായിരുന്നു. ഇത് ആറ് മാസത്തിനിടെ 130.6 ശതമാനം വർധിച്ച് 95.99 കോടി രൂപയായി.
ലോക്ക്ഡൗൺ കുഴപ്പിച്ചു; വിമാനക്കമ്പനികൾ എഎഐക്ക് നൽകാനുള്ള കുടിശിക ഇരട്ടിയായി
11:24 AM Sep 21, 2020 | Deepika.com