തൃശൂർ: തൃശൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ സന്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗമാണ് നിയന്ത്രണങ്ങൾക്കു തീരുമാനിച്ചത്.
കോവിഡുമായോ രോഗലക്ഷണങ്ങളോടെ വരുന്നവർക്കായി ഒപി, ഐപി വിഭാഗങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. കോവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.
ആശുപത്രികളിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തണം. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഡ്രൈവർമാരെയും കർശനമായി പരിശോധിക്കണം. ആശുപത്രികൾക്ക് പുറമെ ആരോഗ്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.
നിയന്ത്രണങ്ങൾ സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവത്കരിക്കുന്നതിനും ഡിഎംഒയുടെ നേതൃത്വത്തിൽ ഓണ്‍ലൈനായി ചർച്ച നടത്തും. ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാൽ തിരുത്തുംവരെ വരെ സ്ഥാപനം അടച്ചിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിൽ പറയുന്നു.
കോവിഡ് വ്യാപനം: തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ കടുത്ത നിയന്ത്രണങ്ങൾ
07:42 PM Aug 12, 2020 | Deepika.com