തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിൽ കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറോട് ഇതു സംബന്ധിച്ചു വിശദീകരണം തേടി കത്തു നൽകി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്നാണു കസ്റ്റംസ് ആവശ്യപ്പെട്ടത്.
ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങൾ സർക്കാർ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്തുവെന്നു മന്ത്രി കെ.ടി. ജലീൽ വെളിപ്പെടുത്തിയിരുന്നു. സി ആപ്റ്റിൽനിന്നു ചില പാഴ്സലുകൾ പുറത്തേക്കു പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലാണു കസ്റ്റംസ് കുരുക്കു മുറുക്കുന്നത്.
രണ്ടു തരത്തിലുള്ള ചട്ടലംഘനമാണു പ്രാഥമികമായി ഉയർത്തിക്കാട്ടുന്നത്. ഒന്ന്, നയന്ത്രപാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ല. രണ്ട്, മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുമായി ബന്ധപ്പെടരുത്. നയന്ത്രബാഗുകൾക്കു കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്കു പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. രണ്ടാമത്തെ ചട്ടലംഘനത്തിന്റെ അന്വേഷണത്തിലേക്കാണു കസ്റ്റംസ് കടന്നിരിക്കുന്നത്. കൂടാതെ ഇത്തരത്തിൽ രണ്ടു വർഷത്തിനിടെ വന്ന പാഴ്സലുകളുടെ കണക്കും കസ്റ്റംസ് തേടി. പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബിഎസ്എൻഎലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്.
മതഗ്രന്ഥ വിതരണത്തിൽ കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ്; ജലീലിനു കുരുക്ക്
04:09 PM Aug 12, 2020 | Deepika.com