ന്യൂഡൽഹി: ഹിന്ദു പാരമ്പര്യ സ്വത്ത് അവകാശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാനവിധി. ഹിന്ദു കുടുംബത്തിലെ പാരമ്പര്യ സ്വത്തിന് സ്ത്രീകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി. അച്ഛൻ ജീവനോടെയുള്ള പെൺമക്കൾക്കേ സ്വത്തിൽ അവകാശം ഉള്ളെന്ന് പഴയ വിധിയാണ് സുപ്രീം കോടതി തിരുത്തി എഴുതിയത്.
2005 ൽ സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജസ്റ്റീസുമാരായ അബ്ദുൾ നസീർ, എം.ആർ ഷാ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
പിതാവിന്റെ സ്വത്തിന് മകനൊപ്പം മകൾക്കും തുല്യ അവകാശമുണ്ട്. മകൾ ജീവിതകാലം മുഴുവനും സ്നേഹമുള്ള മകളായിരിക്കും. അച്ഛൻ ജീവിച്ചിരിപ്പുണ്ടോ എന്നത് പരിഗണിക്കാതെ മകൾക്ക് സ്വത്തിൽ അവകാശമുണ്ടെന്ന് ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു.
ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മകൾക്ക് അവളുടെ പിതാവിന്റെ സ്വത്തിൽ അർഹതയുണ്ട്. 2005 ലെ ഹിന്ദു പിന്തുടർച്ച നിയമ ഭേദഗതിയുടെ തീയതിയിൽ മകൾ ജീവിച്ചിരുന്നില്ലെങ്കിലും, അവരുടെ കുട്ടികൾക്ക് അവരുടെ ഭാഗം അവകാശപ്പെടാം എന്ന് ഉത്തരവിൽ പറയുന്നു.
ഹിന്ദു സ്ത്രീകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം: സുപ്രീം കോടതി
01:11 PM Aug 11, 2020 | Deepika.com