തിരുവനന്തപുരം: കോവിഡ് കാലത്തു സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശബരിമല മുൻ മേൽശാന്തിയെക്കൊണ്ടു സ്വന്തം വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ സർസംഘചാലകാണു രമേശ് ചെന്നിത്തലയെന്ന കോടിയേരിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത്, സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു ശബരിമല മുൻ മേൽശാന്തിയെക്കൊണ്ടു ശത്രുസംഹാര പൂജ നടത്തിയെന്നാണു സോഷ്യൽ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോൾ ശരിയാണ്. താനതു പറയേണ്ട എന്നുവച്ചതാണ്. എന്നാൽ നിരന്തരമായ വ്യക്തഹത്യകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു വരുന്നതു കൊണ്ടാണ് തനിക്കിതു പറയേണ്ടി വരുന്നത്. ശത്രുസംഹാര പൂജ നടത്തുന്നതിൽ പിണറായി വിജയൻ പേടിച്ചാൽ മതിയെന്നും താൻ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശാഖയിൽ പോയിട്ടുള്ള എസ്. രാമചന്ദ്രൻ പിള്ളയുടെ ശിഷ്യനാണു കോടിയേരി ബാലകൃഷ്ണൻ. എസ്ആർപിയുടെ ശിക്ഷണം കൊണ്ടാണ് അന്പലത്തിൽ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആർഎസ്എസുകാർ ആണെന്നു കോടിയേരിക്കു തോന്നുന്നത്. പാർട്ടി സെക്രട്ടറി ഇത്ര വർഗീയവാദിയാകുന്നത് ആദ്യമാണ്. ആർഎസ്എസിലക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണു കോടിയേരി പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം തന്റെ അച്ഛന് ആർഎസ്എസ് ബന്ധം ആരോപിച്ചു. പിന്നീടു തന്നെ സർസംഘചാലകാക്കി. ഇപ്പോൾ തന്റെ ഗണ്‍മാനും ആർഎസ്എസ് എന്നാണു പറയുന്നത്. തന്റെ കുക്കിനെയും നാളെ ആർഎസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.
കോടിയേരി കോവിഡ് കാലത്ത് വീട്ടിൽ ശത്രുസംഹാരപൂജ നടത്തി; തിരിച്ചടിച്ച് ചെന്നിത്തല
05:39 PM Aug 10, 2020 | Deepika.com