തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ഓഗസ്റ്റ് 10-ന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്.
ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് പത്തിനു തൃശൂർ, മലപ്പുറം ജില്ലകളിലും 2020 ഓഗസ്റ്റ് 11-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നദികളിൽ ശക്തമായ ഒഴുക്ക് തുടരാൻ സാധ്യതയുള്ളതിനാൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ശക്തമായ ഒഴുക്കുള്ള ജലാശയങ്ങൾക്കു മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കയോ കൂട്ടംകൂടി നിൽക്കാനും പാടില്ല.
വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത തുടരേണ്ടതാണെന്നും ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റു വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ; ജാഗ്രത
05:15 PM Aug 10, 2020 | Deepika.com