പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ പന്പാ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. രണ്ടു ഷട്ടറുകൾ കൂടി ഉടൻ തുറക്കുമെന്നാണ് വിവരം. എട്ട് മണിക്കൂർ ഷട്ടറുകൾ തുറന്നിടും. ആറു ഷട്ടറുകളും രണ്ട് അടി വീതമാണ് തുറക്കുക. ഇതേതുടർന്നു പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
റാന്നി ടൗണിലേക്ക് അഞ്ചു മണിക്കൂറിനകം വെള്ളം എത്തുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനത്തിനായി റാന്നി ടൗണിൽ 19 ബോട്ടുകൾ സജ്ജമാണ്. തിരുവല്ലയിൽ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.
പമ്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിംഗ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്.
ഇത്തരത്തിൽ പമ്പയിൽനിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്.
ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ്ആർഎല്ലിലേക്ക് ഉയർന്ന് വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനും സാധിക്കും. 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക.
പമ്പാ ഡാം തുറന്നു: പത്തനംതിട്ടയിൽ അതീവ ജാഗ്രത; രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ സജ്ജം
03:20 PM Aug 09, 2020 | Deepika.com