ഹൈദരാബാദ്: വിജയ്വാഡയിലെ കോവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി പേർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രിയായി ഉപയോഗിച്ചിരുന്ന ഹോട്ടലിനാണ് തീപിടിച്ചത്.
സംഭവസമയം 40 രോഗികളും പത്ത് ആരോഗ്യപ്രവർത്തകരും ആശുപത്രിയിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു തീപിടിത്തമുണ്ടായത്. ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡി അന്വേഷണം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ജഗൻ മോഹൻ റെഡിയെ ഫോണിൽ വിളിച്ച് നിലവിലെ സാഹചര്യം ചർച്ച ചെയ്തുവെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകിയെന്നും മോദി പറഞ്ഞു.
കോവിഡ് കെയർ സെന്റർ തീപിടിത്തം: മരണം 11 ആയി
12:07 PM Aug 09, 2020 | Deepika.com