മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയിലായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 28 ആയി. ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ തെരച്ചില്‍ നടത്തുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മഴ മാറി നിന്നാൽ രക്ഷാദൗത്യം വേഗത്തിൽ നീങ്ങുമെന്നാണ് അധീകൃതരുടെ പ്രതീക്ഷ. ശനിയാഴ്ചയോടെ കൂടുതൽ യന്ത്ര സാമഗ്രികൾ തെരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്ന് രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പെട്ടിമുടി സന്ദർശിച്ചു. ഇനി 38 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.വ്യാഴാഴ്ച രാത്രി 10.50നാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടി നാലു ലയങ്ങളിലെ 30 കുടുംബങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടത്.
പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 28 ആയി
11:34 AM Aug 09, 2020 | Deepika.com