ലക്നോ: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുപി പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാകേഷ് പാണ്ഡയെയാണ് കൊന്നത്. ബിജെപി നേതാവായിരുന്ന കൃഷ്ണാനന്ദ് റായിയെ 2005ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാകേഷ്.
ലക്നോയിലെ സരോജിനി നഗര്‍പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് യുപി സ്പെഷല്‍ ടാസ്ക് ഫോഴ്സ് രാകേഷ് പാണ്ഡയെ വെടിവച്ചു കൊലപ്പെടുത്തിയത്.
മുഹമ്മദാബാദ് നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന കൃഷ്ണാനന്ദ് റായിയും ആറു പേരും 2005 നവംബര്‍ 29നാണ് കൊലചെയ്യപ്പെട്ടത്.
കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി കേസ് ഗാസിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി. പിന്നീട് കേസ് അന്വേഷണം യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു.
കേസിലെ പ്രതിയും ഗുണ്ടാനേതാവും രാഷ്ട്രിയപ്രവര്ത്തകനുമായ മുക്താര്‍ അന്‍സാരിയെ കേസില്‍ നിന്നും വെറുതെവിടുന്നത് ചോദ്യം ചെയ്ത് കഴിഞ്ഞവര്‍ഷം അല്‍ക റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വധിച്ചു
11:05 AM Aug 09, 2020 | Deepika.com