ബെയ്റൂട്ട്: ലോകത്തെ നടുക്കിയ സ്ഫോടനത്തെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് ലെബനനിലെ ബെയ്റൂട്ടിൽ പ്രതിഷേധം ഇരന്പുന്നു. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തിൽ ഇവിടെ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടി.
പ്രതിഷേധത്തിൽ 55 പേർ സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്ക്രോസ് അറിയിച്ചു. തുടർന്നാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പോലീസ് വെടിവെയ്പ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാർ പാർലമെന്റിലേക്കുള്ള ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചു. സ്ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ പ്രതീകാത്മകമായി തൂക്കിലേറ്റാൻ ലക്ഷ്യമിട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് വൻസ്ഫോടനത്തിന് കാരണമായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ബെയ്റൂട്ടിൽ വൻ പ്രതിഷേധം; ജനങ്ങളും പോലീസും ഏറ്റുമുട്ടി
09:44 AM Aug 09, 2020 | Deepika.com