ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിലെ മോസ്ക് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സുന്നി വഖഫ് ബോർഡ്. അയോധ്യയിലെ പള്ളി നിര്‍മാണത്തിന്റെ ഉദ്ഘാടനത്തിനുപോകില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആദിത്യനാഥിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് വഖഫ് ബോർഡ് അറിയിച്ചത്.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം പള്ളി നിർമാണത്തിനായി നൽകിയിട്ടുള്ള ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലത്ത് ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും നിർമിക്കും. ഇവ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ്. ഈ പദ്ധതികൾക്ക് തറക്കല്ലിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതാർ ഹുസൈൻ പറഞ്ഞു.
മോസ്കിന്റെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിക്കുകയാണെങ്കില്‍ ഒരു ഹിന്ദു എന്ന നിലയില്‍ പങ്കെടുക്കില്ലെന്നാണ് ആദിത്യനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്നവുമില്ല. ഇഫ്താറിലും മറ്റും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തലയില്‍ തൊപ്പിധരിക്കുന്നത് മതനിരപേക്ഷരാണെന്ന് ഭാവിക്കുന്നതിന് വേണ്ടിയാണെന്നും അത് മതേതരത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ പോകില്ല, കാരണം ഞാനൊരു യോഗിയാണ്. ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് എന്റെ ആരാധനാരീതി അനുസരിച്ച് ജീവിക്കാന്‍ അധികാരമുണ്ട്. പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊരു കക്ഷിയിലും ഞാനില്ല, അതികൊണ്ടാണ് അവര്‍ എന്നെ അങ്ങോട്ടേക്ക് വിളിക്കാത്തത്. തന്നെയുമല്ല ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ല. അത്തരമൊരു ക്ഷണപത്രം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ മോസ്കിന്റെ ഉദ്ഘാടനത്തിന് പോകില്ലെന്ന് ആദിത്യനാഥ്; ക്ഷണിക്കുമെന്ന് ട്രസ്റ്റ്
10:18 PM Aug 08, 2020 | Deepika.com