ചെന്നൈ: പ്രായപൂർത്തിയാവാത്ത മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയെയും കൂട്ടാളിയെയും കുറ്റവിമുക്തരാക്കി. മദ്രാസ് ഹൈക്കോടതിയാണു വിധി പുറപ്പെടുവിച്ചത്.
ഡിഎംകെ മുൻ എംഎൽഎ രാജ്കുമാർ, സഹായി ജയശങ്കർ എന്നിവരെയാണു വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കുറ്റക്കാരാണെന്നതിനു മതിയായ തെളിവുകളില്ലാത്തതിനാലാണു ശിക്ഷയിൽനിന്ന് ഒഴിവാക്കിയതെന്നു ജസ്റ്റീസ് എൻ. സതീഷ്കുമാർ വ്യക്തമാക്കി.
2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി പീരുമേട് സ്വദേശിനിയായ 15 വയസുള്ള മകളെയാണു രാജ്കുമാർ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമായത്. ആദ്യം പെരന്പല്ലൂർ പോലീസാണു കേസന്വേഷിച്ചിരുന്നത്. പിന്നീട് സിബിസിഐഡി ഏറ്റെടുത്തു.
കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 28-ന് രാജ്കുമാറിനും കൂട്ടാളിക്കും കോടതി 10 വർഷം കഠിനതടവു വിധിച്ചു. ചെന്നൈ പുഴൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു രാജ്കുമാർ.
മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; മുൻ എംഎൽഎ കുറ്റവിമുക്തൻ
05:22 PM Aug 01, 2020 | Deepika.com