ന്യൂഡൽഹി: രാമക്ഷേത്ര ശിലാസ്ഥാപനത്തിനു മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അദ്വാനിയുടേയും ജോഷിയുടേയും പ്രായം കണക്കിലെടുത്താണോ ഇതെന്നു വ്യക്തമല്ല. ഓഗസ്റ്റ് അഞ്ചിനാണു ഭൂമി പൂജയും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങും നടക്കുന്നത്.
1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർക്കപ്പെട്ടത് അഡ്വാനിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു. മുൻ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാണ് സിംഗിനേയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉമ ഭാരതിയും കല്യാണ് സിംഗും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ബാബറി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചന കേസിൽ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ച അഡ്വാനി പ്രത്യേക സിബിഐ കോടതിക്കു മുന്പാകെ ഹാജരായിരുന്നു. മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും നേരത്തെ കോടതിയിൽ നേരത്തെ മൊഴി നൽകി.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു ക്ഷണം ലഭിച്ചിട്ടില്ല. രാമക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ടു ചോരയും വിയർപ്പുമൊഴുക്കിയ തങ്ങളെ ചടങ്ങിനു വിളിക്കാത്തതു ശരിയായില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പറഞ്ഞു.
രാമക്ഷേത്ര ശിലാസ്ഥാപനം: അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല
05:06 PM Aug 01, 2020 | Deepika.com