മുംബൈ: വിഷാദരോഗമാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണങ്ങൾ തള്ളി സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ടെ. കാമുകി റിയ ചക്രബർത്തിക്കെതിരേയാണ് അങ്കിതയുടെ മൊഴി.
സുശാന്തും താനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നു. ആത്മഹത്യ ചെയ്യാൻ കഴിയുന്ന ആളല്ല സുശാന്ത്. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാൻ അംഗീകരിക്കില്ല. ഞങ്ങൾ ഒരുമിച്ചുള്ള സമയത്തും ഒരുപാടു മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു. ഇതിനേക്കാൾ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അങ്കിത പറഞ്ഞു.
സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ചു വർഷങ്ങൾക്കപ്പുറം ജീവിതം എങ്ങനെ ഉണ്ടാകുമെന്നുവരെ കണക്കുകൂട്ടുന്ന ആളാണ്. അടുത്ത അഞ്ചു വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതിവയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല- ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ അങ്കിത ലോഖണ്ടെ പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണത്തിൽ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിയ ചക്രവർത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നൽകിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു മൊഴി.
സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യില്ല; ആരോപണങ്ങൾ തള്ളി മുൻ കാമുകി അങ്കിത
05:05 PM Jul 31, 2020 | Deepika.com