തിരുവനന്തപുരം: ആർഎസ്എസിന്റെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി വി.ടി ബൽറാം എംഎൽഎ. ഫേസബുക്ക് കുറിപ്പിലായിരുന്നു വി.ടിയുടെ വിമർശനം.
വൃത്തികെട്ട മനസിന്റെ ഉടമയാണ് കോടിയേരി ബാലകൃഷ്ണൻ. നല്ലോരു പെരുന്നാൾ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വർഗീയതയുമായി ഇറങ്ങിയിരിക്കുകയാണ്. യഥാർഥ പ്രശ്നങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതാവുന്പോൾ ബിലോ ദ ബെൽറ്റ് അടികളുമായി പ്രത്യാക്രമണത്തിനു ശ്രമിക്കുന്നത് എല്ലാകാലത്തും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ വ്യത്യാസമില്ല- ബൽറാം പറഞ്ഞു.
സർക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തിൽ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ഉത്തരവാദിത്തമാണെന്നും അത് ഭംഗിയായി ചെയ്യുന്നതു കൊണ്ടാണ് സർക്കാരിന്റെ കാട്ടുകൊള്ളകൾ കേരളം ഗൗരവപൂർവം ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും ബൽറാം പറയുന്നു.
അര നൂറ്റാണ്ടോളമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന രമേശ് ചെന്നിത്തലയേക്കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ യശശ്ശരീരനായ പിതാവിനേക്കുറിച്ച് പോലും ദുരാരോപണമുന്നയിക്കുന്ന ഹീനമനസാണ് കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നതെന്നും വി.ടി. ബൽറാം പറയുന്നു.
കോടിയേരി വൃത്തികെട്ട മനസിന്റെ ഉടമ, കുത്തിത്തിരിപ്പുമായി ഇറങ്ങി; വിമര്‍ശിച്ച് ബൽറാം
05:04 PM Jul 31, 2020 | Deepika.com