ന്യൂഡൽഹി: പ്രതിരോധ അഴിമതിക്കേസിൽ സമതാ പാർട്ടി മുൻ പ്രസിഡന്റ് ജയ ജെയ്റ്റ്ലിക്കു നാലു വർഷം തടവ്. സമതാ പാർട്ടിയുടെ മുൻ നേതാവ് ഗോപാൽ പച്ചേർവാൾ, റിട്ട. മേജർ ജനറൽ എസ്.പി. മുർഗൈ എന്നിവർക്കും ഡൽഹി സിബിഐ കോടതി തടവുശിക്ഷ വിധിച്ചു.
2000-2001 കാലത്ത് ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ ജയയും മറ്റു മൂന്നുപേരും അഴിമതിയും ഗൂഢാലോചനയും നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണു കോടതി ശിക്ഷ വിധിച്ചത്. ജോർജ് ഫെർണാണ്ടസായിരുന്നു ഈ സമയം എ.ബി. വാജ്പേയി സർക്കാരിലെ പ്രതിരോധ മന്ത്രി.
ജയ്റ്റ്ലിയും മറ്റു രണ്ടു പേരും കുറ്റക്കാരാണെന്ന് ഈ മാസം 26-ന് കോടതി കണ്ടെത്തിയിരുന്നു. ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്കു ബോധ്യപ്പെട്ടു. മൂന്നു പേരും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും സിബിഐ കോടതി ജഡ്ജി വീരേന്ദർ ഭട്ട് വിധിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കകം കീഴടങ്ങാനും നിർദേശമുണ്ട്. ഓണ്ലൈൻ സംവിധാനത്തിലൂടെയായിരുന്നു കോടതി നടപടികൾ.
ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്നു പേരുള്ള തെഹൽക്കയുടെ 2001 ജനുവരിയിലെ ഒളിക്യാമറ ഓപ്പറേഷനാണ് കേസിലേക്കു നയിച്ചത്. പ്രതിരോധ ഇടപാടുകാരെന്ന വ്യാജേനയാണ് തെഹൽക സംഘം ജയ ജയ്റ്റ്ലി അടക്കമുള്ളവരെ കണ്ടത്. ശിക്ഷിക്കപ്പെട്ട മൂന്നു പേർക്കും സുരേന്ദ്ര കുമാർ സുരേഖയ്ക്കും എതിരേയാണ് കേസെടുത്തത്. സുരേന്ദ്ര കുമാർ പിന്നീട് മാപ്പുസാക്ഷിയായി.
പ്രതിരോധ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള തെഹൽക റിപ്പോർട്ടിനെ തുടർന്ന് 2001 മാർച്ച് 16-ന് ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് 2001 ഒക്ടോബറിൽ ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി തിരിച്ചെത്തി.
പ്രതിരോധ അഴിമതി: സമതാ പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്ലിക്കു നാലു വർഷം തടവ്
05:11 PM Jul 30, 2020 | Deepika.com