ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരേ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിധി പറഞ്ഞത്. അതേസമയം, സത്യത്തിന്റെ വിജയമാണിതെന്ന് കുറ്റവിമുക്തരായവർ പറഞ്ഞു. അന്നത്തെ യുഡിഎഫ് സർക്കാർ കെട്ടിച്ചമച്ച കേസാണിതെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള പി. കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർക്കപ്പെട്ടത്. 2014 ഒക്ടോബറിൽ സിപിഎം പ്രവർത്തകരെ പ്രതിയാക്കി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി.
വി.എസ്. അച്യുതാനന്തൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി. ചന്ദ്രനാണ് മുഖ്യപ്രതി. കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി.സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. പാർട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു
11:56 AM Jul 30, 2020 | Deepika.com