ഇടുക്കി: പീരുമേട്ടിൽ വീടുകൾ തോറും കയറിയിറങ്ങി പ്രാർഥന നടത്തിയ പാസ്റ്റർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർ പ്രദേശത്തെ 60 ഓളം വീടുകളിൽ പ്രാർഥനയ്ക്ക് എത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
പീരുമേട് പഞ്ചായത്ത് 13-ാം വാർഡിലെ വീടുകളിലാണ് പാസ്റ്റർ പ്രാർഥനയ്ക്ക് എത്തിയത്. ഇവിടെ നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങളെല്ലാം അവഗണിച്ചായിരുന്നു പാസ്റ്ററുടെ യാത്ര.
പാസ്റ്ററുടെ പ്രാർഥന കൂടുതൽ വീടുകളിലേക്ക് നീണ്ടതോടെ നാട്ടുകാർ ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പീരുമേട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. പിന്നീട് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഭവന സന്ദർശനം നടത്തിയതിനു ഇയാളിൽ നിന്നും 25,000 രൂപ പിഴ ഈടാക്കിയിരുന്നു.
പാസ്റ്ററുടെ സമ്പർക്കപ്പട്ടിക വളരെ വിപുലമാണ്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പർക്കപ്പട്ടിക തയാറാക്കാൻ അധികൃതർ നടപടി തുടങ്ങി. പാസ്റ്റർ പ്രാർഥനയ്ക്ക് കയറിയ മുഴുവൻ വീട്ടുകാരെയും നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പീരുമേട്ടിൽ വീടുകൾ തോറും കയറിയിറങ്ങി പ്രാർഥിച്ച പാസ്റ്റർക്ക് കോവിഡ്
08:23 PM Jul 29, 2020 | Deepika.com