ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്ന ഐഐടി ബോംബെയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പദ്ധതിയിൽനിന്നും പിൻവാങ്ങിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റീസ് അരുൺ മിശ്രയുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഐഐടി ബോംബെയും ടാറ്റ പ്രോജക്ട്സ് ലിമിറ്റഡും ജനുവരിയിൽ കേന്ദ്ര മലനീകരണ നിയന്ത്രണ ബോർഡുമായി കരട് ധാരണാ പത്രം ഒപ്പിട്ട് ആറു മാസത്തിനു ശേഷം പദ്ധതിയിൽനിന്ന് പിന്മാറിയാൽ സ്ഥാപനത്തെ ശിക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം അസംബന്ധങ്ങളെ അംഗീകരിക്കാനാവില്ലെന്ന് അരുൺ മിശ്ര പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിന് ഐഐടി ബോംബെയെയും ബന്ധപ്പെട്ട മറ്റുള്ളവരെയും ശിക്ഷിക്കും. ആറുമാസത്തിനുശേഷം അവർക്ക് എങ്ങനെ പുറത്തുപോകാനാകും? സർക്കാർ പദ്ധതിയിൽ നിന്ന് അവർക്ക് എങ്ങനെ പിന്മാറാനാകും? താൻ അവർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കുമെന്നും ജസ്റ്റീസ് അരുൺ മിശ്ര അറിയിച്ചു.
അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ഐഐടി ബോംബെ മറുപടി നൽകണമെന്നും സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു. ഡൽഹി കൊണാട്ട് പ്ലേസിൽ ഫോഗ് ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി രൂക്ഷ വിമർശം ഉന്നയിച്ചത്.
ഫോഗ് ടവർ; ഐഐടി ബോംബെയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
05:58 PM Jul 29, 2020 | Deepika.com