രണ്ടു സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനങ്ങൾ ഇന്ത്യൻ വ്യോമപാതയിലേക്ക് പ്രവേശിച്ചത്. റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറൻ അറബിക്കടലിൽ ഐഎൻഎസ് കോൽക്കത്ത യുദ്ധക്കപ്പലിനെ വിന്യസിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു.
റഫാലിന്റെ വരവ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ പുതിയ നാഴികക്കല്ലാണിതെന്ന് അദ്ദേഹം കുറിച്ചു. ഫ്രഞ്ച് തുറമുഖ നഗരമായ ബോർദോയിൽനിന്ന് 7000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തിയത്.
59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഡസോ ഏവിയേഷനുമായി നാലുവർഷം മുന്പാണ് ഇന്ത്യ ഒപ്പിട്ടത്. ചൈനീസ് അതിർത്തിയിൽ സംഘർഷം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ റഫാലിന്റെ സാന്നിധ്യം നിർണായകമായിരിക്കുമെന്നാണു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.