ചെന്നൈ: ബോളിവുഡ് ചലച്ചിത്ര മേഖലയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ലെന്ന തുറന്നു പറച്ചിലുമായി ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഒരു എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ ചില ആളുകൾ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണം കൊണ്ടാണ് വളരെ കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രം കഴിയുന്നതെന്നും റഹ്മാൻ പറഞ്ഞു.
"നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ തെറ്റിദ്ധാരണകൾ കാരണം ചിലർ തെറ്റായ അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നു. സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ സംവിധായകന് മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിപ്പിച്ചു. പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്. എന്തുകൊണ്ടാണ് എന്നെത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്' റഹ്മാൻ പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുന്ന അവസരത്തിലാണ് റഹ്മാന്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്. കരിയറിൽ പല മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ട് പോലും സുശാന്തിന് ബോളിവുഡിലെ വമ്പൻമാരുടെ പിന്തുണ ലഭിച്ചില്ലെന്നും സുശാന്തിന് വന്ന പല സിനിമകളും മറ്റ് താരങ്ങളിലേക്ക് പോയെന്നും ആരോപണം ശക്തമാണ്. ബോളിവുഡിലെ നെപ്പോട്ടിസമാണ് (സ്വജനപക്ഷപാതം) ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം.
"ബോളിവുഡിൽ വേണ്ടത്ര അവസരം ലഭിക്കുന്നില്ല, ചിലർ തനിക്കെതിരേ പ്രവർത്തിക്കുന്നു'; തുറന്നുപറഞ്ഞ് എ.ആർ. റഹ്മാൻ
11:46 AM Jul 26, 2020 | Deepika.com