ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ഹെയർ ബൊൽസൊനാരോ കോവിഡ് മുക്തനായി. പരിശോധനാഫലം നെഗറ്റീവായ വിവരം ശനിയാഴ്ച അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കും മൂന്നു ടെസ്റ്റുകൾക്കും ശേഷമാണ് ബൊൽസൊനാരോ കോവിഡ് മുക്തനാകുന്നത്. ജൂലൈ ഏഴിനാണ് ഇദ്ദേഹം കോവിഡ് ബാധിതനാകുന്നത്.
അതേസമയം, രോഗമുക്തനായ വിവരം പങ്കുവച്ച് അദ്ദേഹം നടത്തിയ ട്വീറ്റ് ഇതിനകം വിവാദമായിട്ടുണ്ട്. മെഡിക്കൽ പരിശോധനകളിൽ ഇതുവരെ ഫലപ്രദമെന്ന് കണ്ടെശത്തിയിട്ടില്ലാത്ത ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നാണു തന്നെ രക്ഷിച്ചതെന്നാണ് ബൊൽസൊനാരോ അവകാശപ്പെട്ടത്.
കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് നടത്തിയ നാലാമത്തെ പരിശോധനയിലാണു പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത്. ബൊൽസനാരോയുടെ കാബിനറ്റിലെ നാലംഗങ്ങൾക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ എന്നാണ് കോവിഡ് പരിശോധന നടത്തിയതെന്ന് ബൊൽസൊനാരോ വെളിപ്പെടുത്തിയില്ല.
നേരത്തെ, കോവിഡ് വെറും പനി മാത്രമാണെന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയും കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചും ബൊൽസൊനാരോ വിവാദത്തിൽ അകപ്പെട്ടിരുന്നു. പ്രസിഡൻഷ്യൽ പാലസിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ബൊൽസൊനാരോ പാലസ് വളപ്പിൽ വളർത്തുന്ന റിയ പക്ഷികൾക്ക് തീറ്റകൊടുക്കാൻ പുറത്തിറങ്ങിയതും അവ ആക്രമിച്ചതും വാർത്തയായിരുന്നു.
രണ്ടാഴ്ചയ്ക്കും മൂന്നു ടെസ്റ്റുകൾക്കും ശേഷം ബൊൽസൊനാരോ കോവിഡ് മുക്തൻ
08:16 PM Jul 25, 2020 | Deepika.com