തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിന്റെ ഉദ്ദേശം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകണമെന്നാണ്. ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തലയ്ക്ക് ചെയ്ത് കൊടുക്കുന്നത്. കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് അജന്‍ഡ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
പലയിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ ശത്രുതയിലാണ്. എന്നാൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരേ മനസോടെ പ്രവർത്തിക്കുകയാണ്. രാവിലെ ബിജെപി അധ്യക്ഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ ചെന്നിത്തല ഉച്ചക്ക് ഏറ്റുപറയുന്നു. എൽഡിഎഫ് സർക്കാരിനെതിരായ രണ്ട് കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു. സംഘടിതമായ നുണപ്രചരണം നടത്തുന്നു. കേരളത്തിലെ ആർഎസ്എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷസമരങ്ങള്‍ ഇടയാക്കി. മുതിര്‍ന്ന പ്രതിപക്ഷനേതാക്കള്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തി. സാമൂഹിക അകലം പാലിക്കാതെയുളള പ്രതിപക്ഷ സമരങ്ങൾ തെറ്റായ സന്ദേശം സമൂഹത്തിന് നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗവ്യാപനം നിയന്ത്രണാതീതമാണെങ്കില്‍ ലോക്ഡൗണ്‍ വേണ്ടിവരും. എന്നാൽ പ്രായോഗികബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താവണം സര്‍ക്കാര്‍ തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടിയേരി പറഞ്ഞു.
ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു. ശിവശങ്കറിനെതിരെ എടുക്കുന്ന എന്തുനടപടിയും വ്യക്തിയെ മാത്രമേ ബാധിക്കൂ. എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും അന്വേഷിക്കാമെന്നും ആരും തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കൺസൾട്ടൻസി വേണ്ടെന്ന നിലപാട് സിപിഎമ്മിന് ഇല്ല. എല്ലാ സർക്കാരും കൺസൾട്ടൻസി നിയമനങ്ങൾ നടത്തുന്നുണ്ട്. ഒരു കൺസൾട്ടൻസിയും ഒഴിവാക്കാൻ പാർട്ടി നിർദേശം നൽകിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ തെറ്റില്ല. വിളിച്ച് ചേർത്തത് പാർട്ടി അംഗങ്ങളുടെ യോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മന്‍ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും ഒഴിവാക്കാൻ ചെന്നിത്തലയ്ക്ക് ആർഎസ്എസ് സഹായം: കോടിയേരി
05:34 PM Jul 24, 2020 | Deepika.com