മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) പതിമൂന്നാമത് സീസണ് എപ്പോൾ ആരംഭിക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായി. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിന്റെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു.
ഐപിഎൽ ഭരണസമിതി യോഗം ഉടൻ ചേരും. എങ്കിലും ടൂർണമെന്റിന്റെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. 51 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ ഐപിഎൽ നടക്കുകയെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.
കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെന്റ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി യുഎഇ ക്രിക്കറ്റ് ബോർഡിന് കത്തു നൽകുമെന്നും പട്ടേൽ അറിയിച്ചു.
മൂന്നു സ്റ്റേഡിയങ്ങളാണ് ഐപിഎല്ലിന് വേണ്ടി ഒരുങ്ങുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം എന്നിവയാണ് ഐപിഎല്ലിന് വേദിയാകുക. ഐസിസി അക്കാദമിയുടെ മൈതാനങ്ങൾ ടീമുകളുടെ പരിശീലനത്തിന് വേണ്ടി നൽകുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലുണ്ട്.
ഐപിഎൽ സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെ യുഎഇയിൽ; സമയക്രമം തീരുമാനിച്ചു
01:53 PM Jul 24, 2020 | Deepika.com