തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അസാധാരണ നടപടികൾക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനമാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസിയുടെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിലപാട് പാടില്ല. മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിത്. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളാ പോലീസിന് കുറ്റവാളികളെ കണ്ടുപിടിക്കാനായില്ല. ബംഗളൂരുവിലേക്ക് പോകാൻ പ്രതികൾക്ക് പോലീസ് സഹായം നൽകി. സർക്കാർ ചിഹ്നം ദുരുപയോഗം ചെയ്തതിലും നടപടി എടുത്തില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികളെ സംരക്ഷിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൺസൾട്ടൻസി നിയമനങ്ങളിൽ സിബിഐ അന്വേഷണം വേണം. കണ്സള്ട്ടെന്സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തില്‍ ഏതെങ്കിലും പദ്ധതി സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയെ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിത്: ചെന്നിത്തല
02:39 PM Jul 24, 2020 | Deepika.com