തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റാനുള്ള തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാര്‍ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണ്. പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നത് സര്‍ക്കാര്‍ ഭയപ്പെടുന്നതിനിലാണ് ഈ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗൺ സമയത്താണ് നിയമസഭാ സമ്മേളനം സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്താൻ തീരുമാനിച്ചത്. അതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസ് വരികയും മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുമുള്‍പ്പെടെ സംശയത്തിന്റെ നിഴലിലായത്. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള അവിശ്വസപ്രമേയവും സ്പീക്കറെ മാറ്റണമെന്ന പ്രമേയവും നല്‍കിയത്. നിയമസഭാ സമ്മേളനത്തിൽ മാറ്റാനുള്ള തീരുമാനത്തിൽ അമർഷവും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് താന്‍ വിശ്വസിക്കുന്നു. നിയമസഭ എന്ന് ചേർന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട പ്രതിഷേധം ശക്തിക്കിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ നെതര്‍ലൻഡ്സ് യാത്രയ്ക്ക് സഹായിച്ച ഒരു കമ്പനിയെ റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററിൽ വിളിച്ചുചേര്‍ത്തതിനെയും ചെന്നിത്തല വിമർശിച്ചു. പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നത് സർക്കാരാണ്. അതിനാൽ അവർ സർക്കാർ ജീവനക്കാരാണ്. എകെജി സെന്ററിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിക്കാർ ആർക്കും അധികാരമില്ല. അത് ചട്ടലംഘനമാണ്. സംസ്ഥാനത്തിന്റെ ഭരണം എകെജി സെന്ററിലേക്ക് മാറ്റിയോയെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ സമ്മേളനം മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ താത്പര്യത്താൽ: ചെന്നിത്തല
02:37 PM Jul 23, 2020 | Deepika.com