ന്യൂഡൽഹി: സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ തടഞ്ഞ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. തിങ്കളാഴ്ച വരെ അയോഗ്യത തീരുമാനം പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ നിയമസഭ സ്പീക്കർ സി.പി. ജോഷിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കർക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.
സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക് സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു. സ്പീക്കർ നടപടി എടുക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകിയതും ഭരണഘടന വിരുദ്ധമാണെന്നും സിബൽ വ്യക്തമാക്കി. എന്നാൽ വിധി പറയുന്നതിൽ നിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്നു സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.
കോടതി തീരുമാനത്തിന് മുമ്പ് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുകയോ അയോഗ്യരാക്കുകയോ ചെയ്താൽ അത് കോടതിയുടെ പരിഗണനയിൽ വരില്ലേ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. ജനാധിപത്യ സമ്പ്രദായത്തിൽ ഭിന്നാഭിപ്രായമുള്ളവരുടെ ശബ്ദം ഇല്ലാതാക്കാന്‍ പറ്റില്ല. ഇതൊരു സാധാരണ വിഷയമല്ലെന്നും പൊതുജനമാണ് ഇവരെ തെരഞ്ഞെടുത്തതെന്നും സുപ്രീം കോടതി അറിയിച്ചു.
സുപ്രീംകോടതിയില്‍ സച്ചിനു ആശ്വാസം; ഹൈക്കോടതി ഉത്തരവിൽ സ്റ്റേയില്ല
01:40 PM Jul 23, 2020 | Deepika.com