ജയ്പുർ: ക്രെഡിറ്റ് സൊസൈറ്റി അഴിമതിക്കേസിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പുർ ജില്ലാ കോടതി. കേസിൽ ഷെഖാവത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ പോലീസിന് കോടതി നിർദേശം നൽകി. രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാൻ ഷെഖാവത്ത് ശ്രമിച്ചുവെന്ന് ആരോപണമുയരുന്നതിനിടെയാണ് തട്ടിപ്പ് കേസിൽ അന്വേഷണം.
സഞ്ജീവനി ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസിലാണ് അന്വേഷണം. ആയിരക്കണക്കിന് നിക്ഷേപകർക്ക് 900 കോടി രൂപ നഷ്ടമുണ്ടായതായി ആരോപിക്കപ്പെടുന്ന കേസിൽ ഭാര്യയ്ക്കും മറ്റുള്ളവർക്കുമൊപ്പം പരാതിയിൽ ഷെഖാവത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) ജയ്പൂർ യൂണിറ്റ് കഴിഞ്ഞവർഷം മുതൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
2019 ഓഗസ്റ്റ് 23നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്ഒജി സമർപ്പിച്ച കുറ്റപത്രത്തിൽ ഷെഖാവത്തിനെ പരാമർശിച്ചിരുന്നില്ല. കുറ്റപത്രത്തിൽ ഷെഖാവത്തിന്റെ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷ ഒരു മജിസ്ട്രേറ്റ് കോടതിയും നിരസിച്ചിരുന്നു. ഇതേത്തുടർന്നു അപേക്ഷകർ അഡീഷണൽ ജില്ലാ ജഡ്ജിയുടെ കോടതിയെ സമീപിക്കുകയായിരുന്നു.
ക്രെഡിറ്റ് സൊസൈറ്റി തട്ടിപ്പ്: ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പുർ കോടതി
12:42 PM Jul 23, 2020 | Deepika.com