അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് 161 അടി ഉയരത്തില്‍.1988ല്‍ തയാറാക്കിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ നിന്നും 20 അടി കൂടുതൽ ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്ന് വാസ്തുശില്പി നിഖില്‍ സോംപുര പറഞ്ഞു. 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന നടത്തിയത്.
ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങും ഭൂമിപൂജയും നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
30 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1988ലാണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന തയാറാക്കിയത്. ക്ഷേത്രം സന്ദര്‍ശിക്കാൻ തയാറായി ആളുകള്‍ വളരെ ആവേശഭരിതരാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ വലിപ്പം വര്‍ധിപ്പിക്കാമെന്ന് കരുതിയത്. പുതിയ രൂപകല്‍പ്പന പ്രകാരം ക്ഷേത്രത്തിന്റെ ഉയരം 141 അടിയില്‍ നിന്നും 161 അടിയായി ഉയര്‍ത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് നിഖില്‍ സോംപുര പറഞ്ഞു.
രൂപകല്‍പ്പനയില്‍ രണ്ടു മണ്ഡപങ്ങളും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പത്തെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത എല്ലാ കല്ലുകളും തൂണുകളും ഉപയോഗിക്കും. ക്ഷേത്ര നിര്‍മാണത്തിനായി 3.5 വര്‍ഷം വേണ്ടി വരുമെന്നും നിഖില്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചത്തലത്തിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് വൈകിയത്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് 161 അടി ഉയരത്തിൽ
12:06 PM Jul 23, 2020 | Deepika.com