വാഷിംഗ്ടണ്‍ ഡിസി: രാജ്യത്തെ കറുത്ത വർഗക്കാർക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത പ്രസിഡന്റാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ ഏത് പ്രസിഡന്റ് ചെയ്തതിനേക്കാളും കാര്യങ്ങൾ താൻ കറുത്ത വർഗക്കാർക്കായി ചെയ്തു. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരേഒരാൾ എബ്രഹാം ലിങ്കണ് മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് കറുത്ത വർഗക്കാർക്കിടയിൽ ഏറ്റവും കുറവ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത് തന്റെ ഭരണകാലത്താണെന്നും ട്രംപ് ഓർമിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെയും ട്രംപ് കണക്കറ്റ് പരിഹസിച്ചു. ഒബാമക്കൊപ്പം വൈറ്റ്ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് ഒരു ക്രിമിനൽ ജസ്റ്റീസ് ബിൽ പാസാക്കാൻ സാധിക്കാതിരുന്ന ആളാണ് ബൈഡനെന്നായിരുന്നു ആദ്യ പരിഹാസം.
ട്രംപ് ആളുകളോട് ഇടപെടുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ ബൈഡൻ വിമർശിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിലുടനീളം ബൈഡൻ ട്രംപിന്റെ പോരായ്മകളായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്.
കോവിഡ് വൈറസിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് അഭിസംബോധന ചെയ്തതിനേയും ജോ ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു. പ്രസിഡന്റ് പദത്തിലിരുന്ന് ഒരാളും മറ്റൊരു രാജ്യത്തിനെതിരെ ഇത്തരം അഭിപ്രായപ്രകടനം നടത്താൻ പാടില്ലെന്നായിരുന്നു ബൈഡന്റെ വിമർശനം. ഇതിനെല്ലാമുള്ള മറുപടികളാണ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളത്തിൽ ഉടനീളം നൽകിയത്. ഇതിനു മുൻപും കറുത്തവർഗക്കാരെ ഏറ്റവും കൂടുതൽ ചേർത്തു നിർത്തിയ പ്രസിഡന്റാണ് താനെന്ന് ട്രംപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
തന്റെ ഭരണകാലത്താണ് കോളജുകളിലും സർവകലാശാലകളിലും കറുത്തവർഗക്കാർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചതെന്നും, തന്റെ ഭരണകാലത്താണ് കറുത്ത വർഗക്കാർക്കിടയിലെ ദാരിദ്യ്ര നിർമാർജനത്തിന് ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചതെന്നും, തന്റെ ഭരണകാലയളവിലാണ് കറുത്ത വർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതെന്നുമെല്ലാം ട്രംപ് അവകാശപ്പെട്ടത് ഒരു മാസം മുൻപ് മാത്രമായിരുന്നു.
കറുത്ത വർഗക്കാർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്ത പ്രസിഡന്റാണ് താനെന്ന് ട്രംപ്
08:28 AM Jul 23, 2020 | Deepika.com