ന്യൂഡൽഹി: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു കത്ത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇതിനു പിന്നിലുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഭേഗദതിയിലൂടെ പാസാക്കിയ കൂറുമാറ്റ നിരോധന നിയമമെല്ലാം മറികടന്നു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണു നടന്നുവരുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കെതിരാണ് ഇത്തരം ശ്രമങ്ങൾ. കർണാടകയിലേയും മധ്യപ്രദേശിലേയും സർക്കാരുകളെ ഈ രീതിയിൽ അട്ടിമറിച്ചിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നുള്ളതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഗെലോട്ട് പറയുന്നു. കോണ്‍ഗ്രസിലെ വിമത എംഎൽഎമാരുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ബിജെപിയിലെ മറ്റുചില നേതാക്കളും ഇടപാടുകൾ നടത്തുന്നതായും ഗെലോട്ട് ആരോപിക്കുന്നുണ്ട്.
രാജസ്ഥാനിലെ കുതിരക്കച്ചവടം, അട്ടിമറിശ്രമം; പ്രധാനമന്ത്രിക്ക് ഗെലോട്ടിന്റെ കത്ത്
09:04 PM Jul 22, 2020 | Deepika.com