സിയൂൾ: പുറത്തുള്ളവരിൽനിന്ന് നിന്ന് ലഭിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിലെ അംഗങ്ങളിൽ നിന്നും കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദക്ഷിണകൊറിയൻ ശാസ്ത്രജ്ഞരാണ് ഈ പഠനം പുറത്തുവിട്ടത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 5,706 കോവിഡ് രോഗികളും അവരുമായി സമ്പർക്കത്തിൽവന്ന 59,000 പേരെയുമാണ് പഠനവിധേയമാക്കിയത്.
രോഗികളായ 100 പേരിൽ രണ്ട് പേർക്കാണ് വീടിനു പുറത്തുനിന്നും രോഗം പകർന്ന് കിട്ടിയത്. എന്നാൽ രോഗികളിലെ 10 ൽ ഒരാൾക്ക് കുടുംബാംഗങ്ങളിൽനിന്നും രോഗം ബാധിച്ചതായി പഠനത്തിൽ പറയുന്നു. ആദ്യം രോഗം ബാധിച്ചയാൾ കൗമാരക്കാരോ 60 നും 70 നും ഇടയിൽ പ്രായമായവരോ ആണെങ്കിൽ രോഗ പകർച്ചാ നിരക്ക് കൂടുതലായിരിക്കും.
ഈ പ്രായവിഭാഗത്തിലുള്ള ആളുകൾക്ക് കൂടുതൽ സംരക്ഷണയും പിന്തുണയും ആവശ്യമായതിനാൽ ഇവർ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലർത്താൻ സാധ്യതയുണ്ട്. അതിനാലാണ് രോഗവ്യാപന തോത് വർധിക്കുന്നത്- കെസിഡിസി ഡയറക്ടർ യുൻ കിയോംഗ് പറഞ്ഞു. പ്രായപൂർത്തിയായവരേക്കാൾ കുട്ടികൾക്ക് കോവിഡ് ലക്ഷണങ്ങൾ കുറവാണെന്നും പഠനം പറയുന്നു.
കോവിഡ് ബാധിക്കാൻ സാധ്യത കൂടുതൽ വീടിനുള്ളിൽ
03:16 PM Jul 22, 2020 | Deepika.com