ന്യൂഡൽഹി: സച്ചിൻ പൈലറ്റിനെയും ഒപ്പമുള്ള എംഎൽഎമാരെയും അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണം എന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയ വിഷയത്തിൽ രാജസ്ഥാൻ സ്പീക്കർ സുപ്രീം കോടതിയിലേക്ക്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് സ്പീക്കർ സി.പി. ജോഷി അറിയിച്ചു.
സ്പീക്കറുടെ നോട്ടീൽ സച്ചിനും വിമത എംഎൽഎമാർക്കും എതിരെ വെള്ളിയാഴ്ച വരെ നടപടി എടുക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. വിമത എംഎൽഎമാരുടെ ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെയാണ് ജോഷി സുപ്രീം കോടതിയെ സമീപിക്കുന്നത്.
കൂറുമാറ്റം സംബന്ധിച്ച് സ്പീക്കർക്ക് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി നിർവചിച്ചിട്ടുണ്ട്. നോട്ടീസ് അയയ്ക്കാൻ സ്പീക്കറിന് പൂർണ അധികാരമുണ്ട്. സ്പീക്കറുടെ തീരുമാനത്തിന് ശേഷം മാത്രമേ ഇത് കോടതിക്ക് പരിശോധിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ സ്പീക്കറുടെ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ കഴിയൂ.
നിലവിൽ അത്തരം സാഹചര്യമില്ലെന്നും സ്പീക്കറും അസംബ്ലിയും കോടതിയുടെ അധികാരപരിധിയിൽ വരുന്നില്ലെന്നുമാണ് സി.പി. ജോഷിയുടെ വാദം. എ ന്നാൽ, പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എംഎൽഎമാരുടെ മേൽ പാർട്ടിക്ക് സമ്മർദം ചെലുത്താനാകില്ലെന്നും ഇതിന് വിപ്പ് നൽകാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തി ഇന്നലെ ഹർജി പരിഗണിക്കവെ പറഞ്ഞത്.
സച്ചിന് ലൈഫ് ലൈൻ; രാജസ്ഥാൻ സ്പീക്കർ സുപ്രീം കോടതിയിലേക്ക്
11:24 AM Jul 22, 2020 | Deepika.com